സമാധാനത്തിന്റെ രാഷ്ട്രീയം

മതനിരപേക്ഷതയുടെ സൈദ്ധാന്തികപാഠങ്ങളൊന്നും ഡല്‍ഹിയിലെ ശ്രീറാം, ബവാന കോളനികളിലെ സാധാരണക്കാര്‍ക്ക് അറിയില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യമുണ്ട്- സിപിഐ എമ്മാണ് ഇരുകോളനികളിലും കലാപത്തിന്റെ കനലുകള്‍ ആളിക്കത്താതെ കാത്തുസൂക്ഷിക്കുന്നത് എന്ന്. ഡല്‍ഹിയില്‍ സിപിഐ എമ്മിന് സ്വാധീനം കുറവാണ്. സംഘപരിവാറാകട്ടെ, തലസ്ഥാന നഗരിയില്‍ ആഴത്തില്‍ വേരുള്ള ശക്തിയും. ബിജെപിക്ക് ഏറ്റവും മോശം കാലത്തുപോലും ഡല്‍ഹിയില്‍ 30 ശതമാനത്തിലേറെ വോട്ട് ലഭിക്കും. വര്‍ഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെയും കൂട്ടാളികളുടെയും ശ്രമം. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്.
തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബക്രീദിന് തൊട്ടുതലേന്ന് ഡല്‍ഹിയിലെ ബവാന പുനരധിവാസ കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. 2002ല്‍ യമുനാതീരത്തുനിന്ന് ഒഴിപ്പിച്ച നിര്‍ധന നഗരവാസികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഈ കോളനി. ഇവിടെ ഗണ്യമായ വിഭാഗം മുസ്ലിങ്ങളാണ്. ഈ കോളനിയുടെ അതിരിടുന്ന കനാലിന്റെ മറുകരയിലാണ് ബവാന ഗ്രാമം. ഇവിടത്തെ നാട്ടുകാരില്‍നിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്താണ് ബവാന ജെ ജെ കോളനി സ്ഥാപിച്ചത്. ജാട്ട് സമുദായാംഗങ്ങള്‍ക്കാണ് ഇവിടെ മേധാവിത്വം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെ പൊലീസുകാരെന്ന ഭാവത്തില്‍ ബവാന ഗ്രാമത്തില്‍നിന്നുള്ള അമ്പതോളം പേര്‍ ബവാന കോളനിയിലെത്തി. ഗ്രാമത്തിലുള്ള പശുക്കള്‍ കോളനിയില്‍ കയറിയിട്ടുണ്ടെന്നും അത് പരിശോധിക്കാന്‍ എത്തിയതാണെന്നും അവര്‍ വിശദീകരിച്ചു. കോളനിയിലെ മുസ്ലിങ്ങള്‍ ബക്രീദിന് പശുക്കളെ ബലിയര്‍പ്പിക്കാന്‍ പോകുകയാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചു. പക്ഷേ, അന്വേഷകര്‍ക്ക് കണ്ടെത്താനായത് കോളനിവാസിയായ ഒരു രാജസ്ഥാന്‍ വനിതയുടെ പശുവിനെയാണ്; ഇവര്‍ ഹിന്ദുസമുദായാംഗവുമാണ്. ഈ പശുവിനെ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാനുള്ള സംഘത്തിന്റെ ശ്രമം നാട്ടുകാര്‍ സമുദായഭേദമെന്യേ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തി.
ഗൂഢാലോചനക്കാര്‍ വെറുതെയിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ ട്രക്കില്‍ പശുക്കളെ കോളനിയില്‍ കൊണ്ടുവിട്ടു. ഇവയുടെ കഴുത്തില്‍ മണി കെട്ടിയിരുന്നു. ഈ പശുക്കളെ കണ്ടതോടെ കോളനിവാസികള്‍ അപകടം മണത്തു. അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. രണ്ടുമണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയത്. നാട്ടുകാര്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വിശദീകരിച്ച സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഫരീദയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്് പൊലീസ് ചെയ്തത്. ഫരീദ നിലപാടില്‍ ഉറച്ചുനിന്നതോടെ കള്ളക്കളി നടക്കില്ലെന്ന് പൊലീസുകാര്‍ക്ക് ബോധ്യമായി. കഴുത്തില്‍ മണി കെട്ടിയ നാല് പശുക്കളെ കോളനിയില്‍നിന്ന് പൊലീസ് കണ്ടെത്തി. ഇവയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ ഇരുപത്തഞ്ചോളം പേര്‍ ബവാന കോളനിയിലെത്തി. കോളനിയില്‍ ആര്‍എസ്എസ് മാര്‍ച്ച് നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. അതേസമയംതന്നെ "കോളനിയില്‍ ദിവസവും പശുക്കളെ കൊല്ലുന്നതിനെതിരെ ഹിന്ദു ക്രാന്തികാരി സേന നേരിട്ട് യുദ്ധം തുടങ്ങുന്നു' എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതി ഇതോടെ പകല്‍പോലെ വ്യക്തമായി. അപ്പോള്‍ത്തന്നെ സിപിഐ എം നേതാക്കളായ ആശ ശര്‍മയുടെയും സിദ്ധേശ്വര്‍ ശുക്ലയുടെയും നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനിയിലെത്തി വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകളുമായി മണിക്കൂറുകളോളം സംസാരിച്ചു. ആര്‍എസ്എസ്-ബിജെപി കെണിയില്‍ വീഴരുതെന്നും സംയമനം പാലിക്കണമെന്നും നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐ എം നേതാക്കള്‍ നിവേദനവും നല്‍കി. സീതാറാം യെച്ചൂരി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമീഷണര്‍ ദീപക് മിശ്രയെ ബന്ധപ്പെട്ട് ബവാന കോളനിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകര്‍ കാട്ടിയ ജാഗ്രതയാണ് ബക്രീദിന്റെ തലേന്ന് ബവാന കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം കുത്തിപ്പൊക്കാനുള്ള സംഘപരിവാര്‍ കുതന്ത്രങ്ങള്‍ പൊളിച്ചത്.എന്നാല്‍, സാമുദായിക അസ്വാസ്ഥ്യം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം സംഘപരിവാര്‍ തുടര്‍ന്നു.
ബവാന കോളനിയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ മുഹറം ആചരണത്തിന്റെ ഭാഗമായി റാലി നടത്തുന്ന പതിവുണ്ട്. കോളനിയില്‍നിന്ന് പുറപ്പെട്ട് ബവാന ഗ്രാമം വലംവച്ചശേഷം സമാപിക്കുന്നതാണ് റാലിയുടെ സാധാരണ റൂട്ട്. ഇക്കൊല്ലം പതിവ് റൂട്ടില്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പ് കിട്ടി. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് ബവാന ഗ്രാമത്തില്‍ മഹാപഞ്ചായത്ത് എന്ന പേരില്‍ യോഗം വിളിച്ചു. സ്ഥലത്തെ ബിജെപി എംഎല്‍എയും കോണ്‍ഗ്രസുകാരനായ മുനിസിപ്പല്‍ കൗണ്‍സിലറും യോഗത്തില്‍ മുഖ്യപ്രഭാഷകരായി. മുഹറം റാലി ബവാന ഗ്രാമത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് "മഹാപഞ്ചായത്ത്' പ്രഖ്യാപിച്ചു. റാലി കനാല്‍ കടന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണി മുഴക്കി.
കനാലിന്റെ തീരത്ത് ഇതിനിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയുണ്ടായി. മുഹറം നാളില്‍ ക്ഷേത്രത്തില്‍ പൊതുആഘോഷം നടത്താനും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍, അന്നത്തെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പി എം എസ് ഗ്രേവാളിന്റെ നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിച്ചു. വീടുകള്‍തോറും കയറിയിറങ്ങി ജനങ്ങളെ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. നാട്ടുകാരുടെ പൊതുവായ പ്രതികരണം ഇതായിരുന്നു: ""മുന്‍കാലത്തെന്നതുപോലെ ഞങ്ങള്‍ സമാധാനത്തോടെതന്നെ കഴിയാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. വര്‍ഗീയ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.''. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ മുഹറം കടന്നുപോയി.
കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവംകൂടി കുറിക്കുന്നു. ശ്രീറാം കോളനി വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ്. ഇവിടെയുള്ള ഏക പൊതുസ്ഥലത്ത് ആര്‍എസ്എസ് ശാഖ തുടങ്ങി. പ്രകോപനം സൃഷ്ടിക്കാന്‍ പരമാവധി ശ്രമമുണ്ടായി. സ്ഥലത്ത് ഭീതിയുടെ അന്തരീക്ഷമായി. കോളനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്തു. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ കോളനിവാസികള്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെയും സിറ്റി പൊലീസ് കമീഷണര്‍ ബി എസ് ബസ്സിയെയും കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കമീഷണര്‍ നേരിട്ട് കോളനി സന്ദര്‍ശിക്കുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എം നടത്തുന്ന ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കല്‍പ്പിത കഥകള്‍ പ്രസിദ്ധീകരിച്ച് അവര്‍ സായൂജ്യം കണ്ടെത്തുന്നു. എന്നാല്‍, എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പ്രകാശം ചൊരിയും

Comments

  1. മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എം നടത്തുന്ന ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കല്‍പ്പിത കഥകള്‍ പ്രസിദ്ധീകരിച്ച് അവര്‍ സായൂജ്യം കണ്ടെത്തുന്നു. എന്നാല്‍, എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പ്രകാശം ചൊരിയും

    ReplyDelete

Post a Comment

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ